ദേവലോകം അമ്പത്തിരണ്ടിനു ശേഷം അറുപത്തിനാലു വരെയുള്ള ഒരു വ്യാഴവട്ടത്തിന്റെ കഥയാവണമെന്നു വെച്ചാണ് എഴുതി തുടങ്ങിയത്. അതു തളർച്ചയുടേതായിരുന്നു. ആവേശം കൊള്ളിക്കത്തക്ക സമരങ്ങളൊന്നും ഇക്കാലത്തുണ്ടായതായി ഞാനോർക്കുന്നില്ല. സ്വാർഥലോലുപരായ നേതാക്കൾ പാർട്ടിയുടെ തലയിൽ കയറിനിന്ന് ദേവലോകത്തേക്കു കുതിക്കുകയായിരുന്നു... സാംസ്കാരികരംഗത്തുണ്ടായിരുന്ന ബുദ്ധിജീവികളിൽ നല്ലൊരു വിഭാഗം പാർലിമെന്റിൽ, രാജ്യസഭയിൽ, അസംബ്ലികളിൽ സാഹിത്യ സംഗീത നാടക ലളിതകലാ അക്കാദമികളിൽ, ഉദ്യോഗസ്ഥകസേരകളിൽ... പാർട്ടിയുടെ ചലനങ്ങളും രൂപഭാവങ്ങളും വീക്ഷിച്ചു കൊണ്ട് പാർട്ടിയിൽത്തന്നെ ഉറച്ചുനിന്ന എനിക്ക് ഇവരെപ്പറ്റിയെല്ലാം പലതും പറയാനുണ്ട്. ഓരോരുത്തനെപ്പറ്റി എഴുതിയാലും ഓരോ നോവലാകും. -ചെറുകാട്