ഡോ. കെ. രാജശേഖരൻ നായരുടെ ഏറ്റവും പുതിയ പുസ്തകമാണ് ‘മഹാമതികളും മഹാവിഷ്ണുവും മഹാപഥങ്ങളും’. ആദ്യത്തെ അധ്യായം ഡോ. ശൂരനാട്ടു കുഞ്ഞൻപിള്ളയുടെ അധികം അറിയപ്പെടാത്ത ജീവചരിത്രരേഖകളാണ്. പിന്നെയുള്ള പതിനൊന്ന് അധ്യായങ്ങളിൽ മലയാളികൾക്ക് അന്യഥാ കിട്ടാൻ സാധ്യമല്ലാത്ത വൈദ്യത്തിന്റെ കഥകളാണ്. പലതും അതികരാളവും. സിംസും ഷാൽട്ടൻബ്രാൻഡും ഷെറിങ്ടണുമെല്ലാം ഒരുകാലത്തെ വൈദ്യദിവ്യന്മാരായിരുന്നു. അവർ ചെയ്ത പാപങ്ങളുടെ ക്രൗര്യത വൈദ്യസാഹിത്യത്തിൽ പലപ്പോഴും മറച്ചുവെക്കുന്നു. വിശ്വസിക്കാനാകാത്ത ഗവേഷണങ്ങൾകൊണ്ട് മനുഷ്യരാശിയുടെ ഭാഗധേയങ്ങൾപോലും മാറ്റിയിട്ടും ലോകചരിത്രത്തിന്റെ പങ്കിലമായ നാളുകളിൽ ജനിച്ചുപോയതുകൊണ്ടുമാത്രം ആത്മാഹുതി ചെയ്യേണ്ടിവന്ന ഹാൻസ് ബെർഗറിന്റെയും ബെക്കിന്റെയും കഥകൾ. ഇന്ത്യൻ ചരിത്രപുസ്തകങ്ങളിൽനിന്നുപോലും കിട്ടാൻ പ്രയാസമായ ഇന്ത്യയിലെ മനോരോഗാശുപത്രികളുടെയും ആദ്യകാല സൈക്കോളജിസ്റ്റുകളുടെയും സൈക്യാട്രിസ്റ്റുകളുടെയും വിവരങ്ങൾ മലയാളത്തിൽ എഴുതപ്പെടുന്നത് ആദ്യമാണ്. ആത്മകഥാരൂപത്തിലുള്ള രണ്ടാമത്തെ അധ്യായത്തിൽ ലേഖകൻ വൈദ്യമേഖലയിലെയും സാഹിത്യ മേഖലയിലെയും തന്റെ പരിശ്രമങ്ങൾ പങ്കുവയ്ക്കുന്നു.