മധ്യവർഗകുടുംബങ്ങളിൽ ഭക്ഷണത്തളികയിൽ ബാക്കിയാവുകയും സാധാരണ ചവറ്റുകൊട്ടയിൽ നിക്ഷേപിക്കപ്പെടുകയും ചെയ്യുന്ന ഭക്ഷ ണാവശിഷ്ടമാണ് അക്ഷരാർഥത്തിൽ ജൂഠൻ എന്ന ഹിന്ദി പദം. എന്നാൽ ആദ്യം ഭക്ഷിച്ച ആൾക്കു പുറമേ മറ്റൊരാൾകൂടി ഭക്ഷിക്കുമ്പോൾ മാത്രമേ ഇത് ജൂഠൻ ആയി കണക്കാക്കപ്പെടൂ. ആചാരപരമായ വിശുദ്ധിയുടെയും അശുദ്ധിയുടെയും വ്യംഗ്യാർഥങ്ങൾകൂടി ഈ പദത്തിൽ അടങ്ങിയിട്ടുണ്ട്. എന്തുകൊണ്ടെന്നാൽ, മലിനമാക്കപ്പെട്ടതാണ് ജൂഠൻ. ബാക്കി വന്നത്, ഉപേക്ഷിക്കപ്പെട്ടത് തുടങ്ങിയ പദങ്ങളൊന്നും ജൂഠൻ എന്ന പദത്തിനു പകരം നില്ക്കില്ല. വ്യത്യസ്ത അർഥതലങ്ങളും ബഹുസ്വരതയുമുള്ള പുസ്തകമാണ് ജൂഠൻ. തകർക്കപ്പെട്ട സ്വത്വത്തെ ആഖ്യാനത്തിലൂടെ സുഖപ്പെടുത്തുക, ദളിത് ചരിത്രശേഖരത്തിലേക്കു മുതൽക്കൂട്ടുക, നിശ്ശബ്ദരാക്കിക്കളയുന്ന മർദകരുമായി സംവാദത്തിനുള്ള അവസരം തുറന്നിടുക, സമാശ്വാസം നല്കുക, അതുപോലെ സ്വന്തം ആളുകളെത്തന്നെ തുറന്നു വിമർശിക്കുക എന്നിവയെല്ലാം ഈ പുസ്തകം നിർവഹിക്കുന്നു.