വൈവിദ്ധ്യമാർന്ന ഗോത്ര ആചാരരീതികൾ പിൻതുടരുന്ന ഊരാളികൾ നൂറ്റാണ്ടുകൾക്ക് മുൻപ് തമിഴ്‌നാട്ടിൽനിന്നും കുടിയേറിയവരാണ്. തമിഴ്‌നാട്ടിൽ ഇന്നും ഈ വിഭാഗത്തിൽ പ്പെട്ടവർ ഉണ്ട്. ഊര് (നാട്) ആളുന്നവരാണത്രെ ഊരാളികൾ. ഇടുക്കി ജില്ലയിൽ മുല്ലപ്പെരിയാറിന്റെ തീരത്ത് അധിവസിച്ചിരുന്ന ഇവർ ഡാം പണിയുടെ കാലത്ത് വിവിധ പ്രദേശങ്ങളിലേക്ക് മാറ്റപ്പെട്ടു. ഇതിന്റെ ചരിത്രം ഉൾപ്പടെ ഊരാളിവിഭാഗത്തിന്റെ ഭൂതകാലത്തെ മുൻ നിർത്തി രചിച്ചതാണ് ഈ നോവൽ. ഇവരുടെ ആചാരരീതികൾ, കൃഷി, വേട്ട, വിവാഹം, മൂപ്പനായ കാണിയുടെ മന്ത്രവാദം, ലൈംഗികമായ കീഴടക്കലുകൾ, ശൈശവ വിവാഹം ഒക്കെ കടന്നുവരുന്ന നോവലിന്റെ ഭാഷ ഇന്നും തീർത്തും ഇല്ലാതായിട്ടില്ലാത്ത ഊരാളിഭാഷയിലാണ്. ഇതിന്റെ മലയാള വിവർത്തനം, വാക്കുകളുടെ അർത്ഥം വിശദമാക്കുന്ന പദാർത്ഥം, ഊരാളിസമുദായത്തിന്റെ സംക്ഷി പ്തചരിത്രം എന്നിവയെല്ലാം അനുബന്ധമായി നൽകിയിരിക്കുന്ന നോവൽ ഈ വിഭാഗത്തിലെ ഒരു സ്ത്രീയുടെ കാഴ്ചപ്പാടും വ്യത്യസ്തതയാർന്ന ആഖ്യാനവും പകരുന്നതിനാൽ അധികം അടയാളപ്പെടുത്താതെപോയ ഒരു ആദിവാസിവിഭാഗത്തിന്റെ ചരിത്രപരമായ രേഖപ്പെടുത്തൽകൂടിയാകുന്നു.