കലിതുളളിപ്പെയ്യുന്ന മഴപോലെയായിരുന്നു കട്ടിപ്പൊക്കം ഗ്രാമക്കാരുടെ ജീവിതം. മേലെ കരിമ്പടം പുതച്ചുകിടന്നിരുന്ന മേഘങ്ങളൊക്കെയും ഉരുകിയൊലിച്ചപ്പോൾ കടപുഴകി വീണത് ഒരുപാട് ജീവിതങ്ങളാണ്. ജീവിതത്തോടായിരുന്നു അവർ യുദ്ധം ചെയ്തത്. മണ്ണായിരുന്നു അവരുടെ ആയുധം. പൊന്ന് വിളയിക്കലായിരുന്നു വിജയം. അതിനിടയിൽ അവർ തന്ത്രങ്ങൾ മെനഞ്ഞുകൊണ്ടേയിരുന്നു. കൺമുൻപിലുണ്ടായിട്ടും കാണപ്പെടാതെപോയ വാഗ്ദത്ത ഭൂമിയിൽ പുതിയ സാമ്രാജ്യം പടുത്തുയർത്താനുള്ള പദ്ധതികൾ അവർ ആവിഷ്കരിച്ചു. ഇമ്മട്ടിച്ചാച്ചനും കുഞ്ഞേശുവും കുഞ്ഞമ്പുവും ബ്രീജീത്താമ്മയും കരിവണ്ടും എൽസിയും കറിമങ്കയും മിഖായേലച്ചനും റീത്തയും നിറഞ്ഞുനില്ക്കുന്ന കാസ പിലാസ സങ്കീർണ്ണമായ ജീവിതാവസ്ഥകളുടെ കേറ്റങ്ങളിലൂടെയും ഇറക്കങ്ങളിലൂടെയും കലങ്ങിമറിഞ്ഞ് വിലയം പ്രാപിക്കുന്നു.