Laila Majnu Nizami Ganjavi Story Slate Publication പ്രണയത്തിലെ അഗാധമായ ഏകാന്തമൗനങ്ങൾ മനസ്സിലെ മഹാസമുദ്രമാകുമ്പോഴും വിരഹത്തിൻ്റെ പൊള്ളുന്ന മരുഭൂമിയിൽ അലഞ്ഞ മജ്നുവിൻ്റെയും പ്രണയസാഫല്യത്തിനായുള്ള ആത്മദാഹത്തെ ആരുമറിയാതെ ഉള്ളിലടക്കിയ ലൈലയുടെയും കാത്തിരിപ്പിന്റെ കഥയാണിത്. രാവിരുട്ടിൽ ആകാശത്തിലെ വിളറിയ നക്ഷത്രങ്ങളോടും കാറ്റിൽ പാറുന്ന മേഘങ്ങളോടും അവൻ തന്റെ സന്ദേശം ലൈലയ്ക്കായി പകുത്തു നൽകി. എങ്കിലും അവർ ഇരു പ്രണയനദിയുടെ ഇരു കരകളിലായിരുന്നു. അവർ അലക്ഷ്യമായലഞ്ഞ തോണികളിലെ തുഴയില്ലാത്ത സഞ്ചാരികളായിരുന്നു. നിശയുടെ സംഗീതവും നിലാവിൻ്റെ വിസ്‌മയവും ഇടയ്ക്കിടെ അവരുടെ ഇരുളിനെ പ്രകാശമാനമാക്കി. പലപ്പോഴും വിഷാദത്തിൻ്റെ കരിനീലവർണ്ണങ്ങൾ അവരുടെ പ്രണയത്തിന്റെ ആഴങ്ങളിൽ അലിഞ്ഞു ചേർന്നു. ആത്മാർത്ഥ പ്രണയത്തിൽ വിരഹം പോലും മധുരമായ അനുഭൂതിയാണ്. അത് മരണത്തിനപ്പുറത്തും സജീവമായി നിലകൊള്ളുന്നു. പ്രണയികളുടെ കണ്ണീർ വീണ് മാതളമലരുകൾ പൂവിടുന്നു, കാറ്റിൻ്റെ മർമ്മരം പ്രണയസൗഗന്ധികങ്ങളെ തൊട്ടുണർത്തുന്നു. ഒരു ഭാവഗീതം പോലെ സാന്ദ്രമായ ഭാഷയുടെ കാവ്യാത്മകതയിൽ നിസാമിയുടെ വരികളിലൂടെ വായനക്കാരുടെ മനസ്സ്' ലൈല യുടെയും മജ്‌നുവിൻ്റെയും ഹൃദയനൊമ്പരങ്ങളെ ഈ പുസ്‌തകത്തിലൂടെ ഏറ്റുവാങ്ങുന്നു.