ആ പരീക്ഷയുടെ ഉത്തരക്കടലാസുകൾ തിരിച്ചുനൽകുന്ന നേരത്ത് പൊട്ടിച്ചിരികളിൽ ക്ലാസ്സ് മുങ്ങിപ്പോയി. കാരണം സമ്മാനത്തിന് എല്ലാവരും തന്നെ അർഹത നേടിയിരുന്നു. എവിടെ സമ്മാനം എന്നു ചോദിച്ചുകൊണ്ട് ചില കുട്ടികൾ ഓടിവന്ന് എന്റെ ചുറ്റും കൂടി ഒച്ചവെക്കാനും തുടങ്ങി. ഓരോരുത്തരായി സ്റ്റാഫ് റൂമിൽ വന്ന് കൈപ്പറ്റിക്കൊള്ളൂ എന്ന നിർദ്ദേശം നൽകി ക്ലാസ്സിൽ നിന്ന് പോന്നു. ഉച്ചഭക്ഷണസമയത്ത് കുട്ടികൾ തുരതുരാ അരികിലേക്ക് വരുന്നതും ഓരോ പെൻസിൽ അവരുടെ കൈയിൽ വെച്ചുകൊടുക്കുന്നതും കണ്ട സഹപ്രവർത്തകർ കാര്യം അന്വേഷിച്ചു. സമ്മാനമാണെന്ന് പറഞ്ഞപ്പോൾ എന്തിന്റെ സമ്മാനം എന്നായി. പത്തിൽ പത്ത് മാർക്കും നേടിയതിനെന്ന് വ്യക്തമാക്കിയപ്പോൾ എല്ലാ കുട്ടികൾക്കും അങ്ങനെ കിട്ടിയെങ്കിൽ അത് എന്തൊരു പരീക്ഷ എന്ന് തമാശരൂപത്തിൽ അവർ ചോദിച്ചു. “മാഞ്ഞുപോയ ഒരു പുഞ്ചിരി തിരികെ കൊണ്ടുവരാൻ വേണ്ടി നടത്തിയ ഒരു പരീക്ഷ.. പുതിയ പരീക്ഷ. ” .. അധ്യാപനം സർഗ്ഗാത്മകമാക്കി മാറ്റിയ ഒരധ്യാപകന്റെ സ്മരണകൾ. ഇപ്പോൾ ആ ജോലി ചെയ്യുന്നവർക്കും ഭാവിയിൽ അധ്യാപകരാകാൻ ആഗ്രഹിക്കുന്നവർക്കും തികച്ചും പ്രചോദനാത്മകമായ കുറിപ്പുകൾ.