ചെലതരം കേൾവികളും കാഴ്‌ചകളും എല്ലാർക്കുവൊന്നും കാണാൻ പറ്റത്തില്ല മോളേ. പുസ്‌തകത്തേലൊക്കെ എഴുതിവെക്കണ അറിവുകളേ ആൾക്കാര് കൈമാറ്റം ചെയ്യത്തൊള്ളൂ. എഴുതിവെക്കാൻ പറ്റാത്ത ചെല അറിവുകളൊണ്ട്. അതൊക്കെ കയ്യിലൊള്ളവര് മറ്റുള്ളവർക്ക് കാണാൻ പറ്റാത്തതൊക്കെ കാണും, കേക്കാൻ പറ്റാത്തതൊക്കെ കേക്കും. പൊറത്തൊരു കുഞ്ഞിനോട് പോലും ഒന്നും പറയത്തുമില്ല. പറഞ്ഞാ തലയ്ക്ക് സുഖവില്ലെന്ന് പറഞ്ഞ് കേക്കണവര് ചിരിക്കും. അവമ്മാരെ കുറ്റം പറയാനും പറ്റത്തില്ല. കണ്ട അണ്ടനും അടകോടനുമൊക്കെ കാണാനോ കേക്കാനോ പറ്റണ കാര്യങ്ങളല്ലല്ലോ അതൊന്നും..' രതിയോടു വാപ്പൻ പറഞ്ഞ ഈ വാചകങ്ങളിലുണ്ട്, ഉറക്കപ്പിശാചിനുള്ളിലൊളിഞ്ഞിരിക്കുന്ന രഹസ്യങ്ങളുടെ താക്കോൽ. പഞ്ചേന്ദ്രിയങ്ങൾക്കു പിടിതരാതെ പ്രകൃതിയിലൊളിച്ചിരിക്കുന്ന അദ്ഭുതങ്ങളെ ഭാവനയുടെ കണ്ണടയിലൂടെ അനാവരണം ചെയ്യുന്ന നോവൽ.