യുദ്ധങ്ങളിലും വംശഹത്യകളിലും കൊല്ലപ്പെട്ടവർ ജീവിച്ചിരിക്കുന്നവരോട്, മനുഷ്യരാശിയോട് സംസാരിച്ചുകൊണ്ടേയിരിക്കുന്നു എന്ന് ബോധ്യപ്പെടുത്തുന്ന യാത്രാപുസ്തകം. മരിച്ചവരെ അടക്കിയ ശ്മശാനങ്ങളും ബുള്ളറ്റുതുളകൾ വീണ കെട്ടിടങ്ങളും സംസാരിക്കുന്ന ഭാഷ തേടുകയാണ് ഈ താളുകൾ. ചരിത്രത്തിൽനിന്ന് മനുഷ്യരാശി സമാധാന ജീവിതത്തിനുവേണ്ടി ഒന്നും ശേഖരിക്കുന്നില്ലേ എന്ന ചോദ്യം ഇവിടെ ഉയരുന്നു. കുഞ്ഞുങ്ങളായിട്ടും എന്തിന് ഞങ്ങളെ കൊല്ലന്നുവെന്ന് മുതിർന്നവർ എന്നു കരുതുന്നവരോട് കുട്ടികൾ ചോദിക്കുന്നു. മനുഷ്യജീവിതത്തിന്റെ ഇരുൾക്കയങ്ങളിൽ പ്രകാശത്തിന്റെ തരികളെങ്കിലും അവശേഷിക്കുന്നുണ്ടോ എന്ന അന്വേഷണമാണ് വി. മുസഫർ അഹമ്മദ് നടത്തുന്നത്. മുറിവേറ്റ ഗാനങ്ങൾ പാതകളായ വഴികളിലൂടെയുള്ള സഞ്ചാരമാണിത്. മനുഷ്യരും പാതകളും ഇവിടെ വായനക്കാരുമായി മുഖാമുഖമിരിക്കുന്നു. ഗ്രീസ്, ക്രൊയേഷ്യ, ബോസ്നിയ, മോണ്ടിനെഗ്രോ, സെർബിയ എന്നീ രാജ്യങ്ങളിലൂടെയുള്ള ഈ യാത്രാപുസ്തകം ഹിംസയുടെ പാതാളങ്ങളിൽ, സമാധാനത്തിന്റെ സ്വപ്നങ്ങളിൽ അലയുന്നു.