ചന്ദ്രകുലജാതരുടെ കഥയാണ് വ്യാസമഹാഭാരതം. സഹോദരപുത്രന്മാരായ പാണ്ഡവരും കൗരവരും ഊതിക്കത്തിച്ച പെരുംപകയുടെ, മഹായുദ്ധത്തിന്റെ കഥ. ഇതിനിടയിൽ ഇതിഹാസം വിസ്മരിച്ചുകളഞ്ഞ കീഴാളരുണ്ട്. കുരുപുംഗവരുടെ വീരഗാഥകളിൽ നിറംമങ്ങിപ്പോയവർ. തിരസ്കരിക്കപ്പെട്ടവർ. ചവിട്ടിയരയ്ക്കപ്പെട്ടവർ. ഭീകരരും അധമരുമായി ചിത്രീകരിക്കപ്പെട്ടവർ. മണ്ണിൽ കാലുറപ്പിച്ചു നിൽക്കാനുള്ള യത്നങ്ങളിൽ വീണവരും വാണവരുമുണ്ട്. പോരാട്ടങ്ങളുടെയും പ്രതികാരത്തിന്റെയും മഹാഭൂപടത്തിൽ നിസ്സഹായരാക്കപ്പെട്ടവരാണ് അധികവും. വേരറ്റു വീഴുന്ന സ്വന്തം വംശത്തിന്റെ നിലവിളികളിൽനിന്ന് പിന്തിരിഞ്ഞു നടക്കുന്നവർ. മഹായോദ്ധാക്കളെന്നു വാഴ്ത്തപ്പെട്ടവർ പോലും വീണുപോകുന്ന ജീവിതസന്ധികൾ. പാതിവഴിയിൽ വീണ് രക്തം കിനിയുന്ന പ്രണയ സൗഗന്ധികങ്ങൾ. ഇതിഹാസത്തിലെ വീരപ്പൊലിമയ്ക്കപ്പുറം കർമ്മങ്ങളുടെ രണഭൂമിയിൽ തനിച്ചാക്കപ്പെട്ടവരുടെ, നിസ്സഹായരുടെ കഥയാണ് ഘടോൽക്കചൻ; അതിൽ എല്ലാവരുമുണ്ട്.