വൈദ്യുതി എത്തിയിട്ടില്ലാത്ത കേരളത്തിലെ ഒരു ഗ്രാമത്തിൽ ജനിച്ച കെ.ജെ. അൽഫോൻസ് കേവലം 42 ശതമാനം മാർക്ക് കിട്ടിയാണ് മെട്രിക്കുലേഷൻ പരീക്ഷ ജയിച്ചത്; അവിടെനിന്നും ദശലക്ഷക്കണക്കിനു ജനങ്ങളുടെ വിധി നിർണ്ണയിക്കാൻ ചുമതലപ്പെട്ട ഐ.എ.എസ്സുകാരിൽ ഒരാളായിത്തീർന്നു. 1979 ജൂലൈ മാസത്തിൽ മുസ്സൂറിയിലെ നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷന്റെ പാതയിലൂടെ നീട്ടിവളർത്തിയ തലമുടിയുമായി നടന്നുനീങ്ങിയ ഒരു ചെറുപ്പക്കാരൻ, മുടി മുറിച്ചുകളയാൻ നിർബ്ബന്ധിതനായെങ്കിലും തന്റെ വ്യക്തിത്വം ഒരു വ്യവസ്ഥിതിക്കും അടിയറവയ്ക്കുകയില്ലെന്ന് പ്രതിജ്ഞ ചെയ്തു. സാധാരണ ഇന്ത്യൻ ബ്യൂറോക്രാറ്റുകളിൽനിന്ന് വ്യത്യസ്തനായ അദ്ദേഹം താൻ അലങ്കരിച്ച ഓരോ പദവിയിലും മറ്റുള്ളവരിൽനിന്ന് തികഞ്ഞ വ്യത്യസ്തത പുലർത്തി. എങ്ങനെയാണ് അതു സാധിച്ചതെന്ന് ഈ പുസ്തകത്തിൽ സരളമായി വിവരിക്കുന്നു. ഈ ആർജ്ജവമാണ് അദ്ദേഹത്തിന്റെ നേട്ടങ്ങൾക്കെല്ലാം പിന്നിൽ. ഭാരതീയരെ സ്വപ്‌നം കാണാൻ പ്രേരിപ്പിക്കുക എന്നതാണ് ഈ ഗ്രന്ഥത്തിന്റെ ഉദ്ദേശ്യം. ഭ്രാന്തമായ സ്വപ്‌നങ്ങൾ കാണുകമാത്രമല്ല, അവയെ സാർത്ഥകമാക്കാൻ യത്‌നിക്കുകകൂടി വേണമെന്ന് അദ്ദേഹം നമ്മെ ഓർമ്മിപ്പിക്കുന്നു.