Rathri Muthal Rathri Vare P.K.Sreenivasan Dc Books ജനാധിപത്യ നിഷേധത്തിന്റെ കിന്നരിത്തലപ്പാവും അണിഞ്ഞെത്തിയ അടിയന്തരാവസ്ഥയുടെ നാല്പത്തിയേഴാം വാർഷികം ആചരിക്കുകയാണല്ലോ നാം. ഭരണഘടനാപരമായ വ്യതിയാനങ്ങൾ രാജവീഥിയിലൂടെ ഘോഷയാത്ര ചെയ്യുന്നത് നമുക്ക് കണ്ടില്ലെന്ന് നടിക്കേണ്ടിവരുന്നു. ഇവിടെ സാധാരണക്കാരന്റെ ചങ്കിലേൽക്കുന്ന നിയമരാഹിത്യങ്ങൾ വെടിയുണ്ടകളെക്കാൾ ഭീകരവും ഭയാനകവുമാണ്. ചരിത്രം ആദ്യം ദുരന്തമായും പിന്നീട് പ്രഹസനമായും ആവർത്തിക്കുമെന്നാണല്ലോ കാൾ മാർക്സ് പറഞ്ഞത് ഇപ്പോൾ ചരിത്രം പ്രഹസനത്തിന്റെ രൂപഭേദങ്ങളിലൂടെ സഞ്ചരിക്കുകയാണ്. ഇന്നത്തെ അവസ്ഥയും ആശാവഹമല്ലെന്ന് നമ്മുടെ മുന്നിൽ അരങ്ങേറുന്ന സംഭവങ്ങൾ തെളിയിക്കുന്നു. നാം സംരക്ഷിക്കേണ്ട മൂല്യങ്ങളുടെ അച്ചുതണ്ടുകൾ നിരന്തരം ആടി ഉലയുന്നു കടന്നുപോയ ദുർഭൂതത്തിന്റെ വേതാളതാണ്ഡവം എന്തെല്ലാം മാർഗ്ഗങ്ങളിലെ പവിത്രവിഗ്രഹങ്ങളെ തച്ചുടച്ചെന്ന് നാം അറിഞ്ഞേ തീരു. എങ്കിൽ മാത്രമേ ചരിത്രത്തിന്റെ മിന്നലാട്ടങ്ങൾ നമ്മുടെ തീവ്രസഞ്ചാരങ്ങളെ സമ്പന്നമാക്കൂ. സെലക്ടീവ് അമ്നീസിയ എന്ന രോഗം പടർന്നുപിടിക്കുന്ന ഈ കാലത്ത് വന്യജീവിയെപ്പോലെ ചീറിപ്പാഞ്ഞു നടന്ന അടിയന്തരാവസ്ഥ എന്ന ഇരുൾകാലത്തെക്കുറിച്ചുള്ള ഓർമ്മകളാണ് രാത്രി മുതൽ രാത്രി വരെ എന്ന നോവൽ.