ചൈനീസ് ആക്രമണം - നേഫയിൽ എന്തു സംഭവിച്ചു എന്ന്, എത്രായിരങ്ങൾ കാണാതായവരുടെ പട്ടികയിൽ പെട്ടു എന്ന് ആധുനിക സാഹിതീലഹരിയിൽ മയങ്ങുന്ന മലയാളിസഹൃദയൻ വ്യാകുലപ്പെടണം എന്നില്ല. എൻ്റെ ഉപ്പും ചോറും പട്ടാളത്തിലായിരുന്നു. നേഫയിലേക്കു പറക്കാൻ കെട്ടുംകെട്ടി നോറ്റിരുന്നു എന്നേ ഉള്ളു. എന്നാൽ നേഫയിൽനിന്ന് ജീവനും കൊണ്ടോടിയ സൈനികരിൽ ചിലർ അവരുടെ കഥകൾ" അനുഭവങ്ങൾ പറയുന്നത് ചെകിടാലെ ഞാൻ കേട്ടു. രക്ഷപ്പെട്ടവരിൽ ഒരാൾ എനിക്കെഴുതി..." അങ്ങനെയാണ് കോവിലൻ യുദ്ധഭൂമിയുടെ കഥകളിലേക്കു വീണ്ടും മടങ്ങുന്നത്. അവിടെ മലയുടെ ഒത്ത മുകളിൽ കമാൻ്റർ നരേന്ദ്രപാൽസിങ്ങ് ദൂരദർശിനിയിലൂടെ താഴ്വരകളിലേക്കു നോക്കിനിൽക്കുന്നു. ബാറ്ററികളും വയർലസ് സന്നാഹങ്ങളും ചുമന്നു കയറുന്ന സിഗ്നൽസ്. പീരങ്കികൾ ചുമക്കുന്ന ആർട്ടിലറി. ഇഴഞ്ഞുനീങ്ങുന്ന കാലാൾപ്പട. അവരുടെ മുകളിൽ കനപ്പിച്ചു വരുന്ന മഴക്കാർ. വെൺമേഘങ്ങൾ പാറിയ ഹിമാലയശൃംഖലകൾ അരികിലേക്ക് ഇളകി വരുന്നു... മരണത്തിന്റെ താഴ്വരകൾ.