Arabikkadalum Atlantikum Mathrubhumi Books അറബിക്കടലും അറ്റ്ലാന്റിക്കും ഹാരിസിന്റെ ജീവിതത്തെ സ്പർശിച്ച മഹാസമുദ്രങ്ങളാണ്. എല്ലാറ്റിനോടും വിടപറയേണ്ടിവരുന്ന ഒരു സന്ദർഭത്തിലെത്തിയ ജീവിതത്തിലേക്ക് ഹാരിസ് എന്ന യുവാവ് തിരിഞ്ഞുനോക്കുകയാണ്. അപ്പോൾ എല്ലാം ഒരു വിഭ്രാന്തിയായിരുന്നുവെന്ന് മനസ്സിലാക്കാൻ ബാധ്യസ്ഥനാവുന്നു. വിധിയുടെ എന്നോ കുറിച്ചിട്ട പാതയിലൂടെ നീങ്ങേണ്ടിവന്ന ജീവിതത്തിൽ തിരുത്തലുകൾക്ക് ഇനി സ്ഥാനമില്ല. മാറ്റിവരച്ചെടുക്കാവുന്ന രൂപങ്ങളില്ല. നവാഗതന്റെ ഇടറിച്ചകളില്ല. അഷറഫ് കാനാമ്പുള്ളിയുടെ നോവൽ നമ്മെ അദ്ഭുതപ്പെടുത്തുന്നു. കുതറിപ്പോകാതെ ഭാഷയെ ഒതുക്കിനിർത്തുന്ന കയ്യടക്കം നമ്മുടെ അഭിനന്ദനം നേടുന്നു. – എം.ടി. വാസുദേവൻ നായർ കഥ പറയുന്ന ദേശങ്ങളുടെ സാമൂഹികചരിത്രം രചിക്കാനാണ് അഷറഫ് കാനാമ്പുള്ളി ശ്രമിക്കുന്നത്. കടൽചരിതം പറയുമ്പോഴും, കച്ചവടതന്ത്രങ്ങളും പകയും ആലേഖനം ചെയ്യുമ്പോഴും, പ്രണയവശ്യത ആവിഷ്കരിക്കുമ്പോഴും നോവലിന്റെ വായനാപരത നിലനിർത്താൻ അഷറഫ് കാനാമ്പുള്ളിക്ക് കഴിയുന്നുണ്ട്. പി.എ. മുഹമ്മദ്കോയയുടെ ‘സുൽത്താൻ വീടും’ ‘സുറുമയിട്ട കണ്ണുകളും’ എം.ടി. വാസുദേവൻ നായരും എൻ.പി. മുഹമ്മദുമെഴുതിയ ‘അറബിപ്പൊന്നും’ എൻ.പിയുടെ തന്നെ ‘എണ്ണപ്പാട’വും ‘മര’വും രേഖപ്പെടുത്താത്ത മറ്റൊരു കോഴിക്കോടിനെയാണ് അഷറഫ് കാനാമ്പുള്ളി വായനക്കാരുടെ മുന്നിലെത്തിക്കുന്നത്.