കെട്ടുറപ്പുള്ള കഥ. പാലക്കാടിന്റെ മൊഴിവഴക്കം… നൂറ് മുപ്പതു പെറ്റ മുത്തിയുടെ ആൾരൂപമായ അമ്മിണിയെന്ന നെടുന്തൂൺ കഥാപാത്രം. അമ്മിണിയുടെ ജീവിതനിഗൂഢതകളിലേക്കു വായനക്കാരെ നയിക്കുന്നത് പത്തായപ്പുരയിൽ മരുമകളായി വന്ന ശൈലജയാണ്. മേതിൽ രാജേശ്വരി എന്ന എഴുത്തുകാരിയുടെ ധിഷണ ഈ നോവലിൽ ഉടനീളം കാണാം. കഥാശിൽപ്പത്തിലും മൊഴിയിലും അതീവ ജാഗ്രത കാട്ടുന്നു, എഴുത്തുകാരി. ഏതാണ്ട് നാലു പതിറ്റാണ്ടുമുമ്പ് എഴുതി പൂർത്തിയാക്കിയ നോവലാണിതെന്ന് ഓർത്തപ്പോൾ മേതിൽ രാജേശ്വരി എഴുത്തിൽനിന്ന് മാറിനിന്ന നാലു പതിറ്റാണ്ടുകൾ എത്രയോ മികവുറ്റ രചനകളുടെ പിറവി ഇല്ലാതാക്കിയെന്ന നഷ്ടബോധം എന്റെ മനസ്സിലുളവാക്കി. ഇടമുറിയാതെ എഴുതിയിരുന്നുവെങ്കിൽ മേതിൽ രാജേശ്വരിയുടേതായി എത്രയെത്ര ഈടുറ്റ രചനകൾ മലയാളത്തിൽ പിറവികൊള്ളുമായിരുന്നു! -കെ.വി. മോഹൻകുമാർ സങ്കൽപ്പവും യാഥാർത്ഥ്യവും ഭാവനയും സമന്വയിച്ചുകൊണ്ട് നാട്ടുമൊഴികളുടെ സൗന്ദര്യം ആവിഷ്‌കരിക്കുന്ന നോവൽ