ജൂതവംശത്തെ ഒടുക്കാന്‍ വേണ്ടി ഹിറ്റ്ലര്‍ കൈക്കൊണ്ട രാക്ഷസീയ ക്രൂരതകളുടെ സ്മൃതി, ആ വംശത്തിന്റെ ബോധത്തില്‍നിന്ന് മായാന്‍ വേണ്ടിടത്തോളം, കാലം ഒഴുകിപ്പോയിട്ടില്ല. എന്നിട്ടും എതിര്‍വംശത്തിന് നിലനില്‍ക്കാന്‍ ഭൂമിയില്‍ ഇടം വേണമെന്ന സഹിഷ്ണുത കിളിര്‍ക്കുന്നില്ല. കുര്‍ദുകളായിപ്പിറന്നതിന്‍പേരില്‍ അതിജീവനാര്‍ഹത നിഷേധിക്കപ്പെട്ട്, നരകത്തിലേക്കു തള്ളപ്പെട്ടവരുടെ കഥയാണ് ബലിപ്രരൂപത്തിന്റെ സമസ്തശക്തികളോടും കൂടി ഈ നോവലില്‍ ശതശീര്‍ഷമുയര്‍ത്തി വാഗഗ്നിവമിക്കുന്നത്. -ഡോ. എം. ലീലാവതി ‘കുര്‍ബാനി’ല്‍, ഹരിത സാവിത്രി അന്വേഷിക്കുന്നത് മനുഷ്യാന്തസ്സിന്റെ തകര്‍ച്ചയെക്കുറിച്ചാണ്. ആ തകര്‍ച്ച ഒരു വിലാപത്തിലൂടെയോ നെടുവീര്‍പ്പിലൂടെയോ വായുവില്‍ അലിയിച്ചുകളയാന്‍ ഹരിത ഒരുക്കവുമല്ല. താനേ തകര്‍ന്നുപോകുന്ന ഒന്നല്ല ദെമീറിന്റെയും ഇസെലിന്റെയും അന്തസ്സ്. മറിച്ച് അത് തകര്‍ക്കപ്പെടുന്നതാണ്. ഭരണകൂടമാണത് ചെയ്യുന്നത്. അതിന്റെ മോഡസ് ഓപ്പറാന്‍ഡി ഒരുക്കുന്നതാകട്ടെ ഉള്‍ഭരണകൂടവും. പോലീസും രഹസ്യാന്വേഷണസംഘങ്ങളും ഒരു സമഗ്രാധിപത്യഭരണകൂടത്തിനു കീഴില്‍ വെറും ക്വട്ടേഷന്‍ സംഘങ്ങള്‍ കൂടിയാണ്. അവരുടെ സര്‍ഗ്ഗാത്മകത ഹിംസയുടെ അന്തമില്ലാത്ത ശ്രേണികള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നു. അവര്‍ മനുഷ്യരെ തകര്‍ക്കുന്നു. ശാരീരികമായി മാത്രമല്ല, മനുഷ്യാന്തസ്സിനെ തകര്‍ത്ത് അവരെ നിതാന്തമായ അപമാനത്തിലേക്ക് തള്ളിവിടുന്നു. -പി.എന്‍. ഗോപീകൃഷ്ണന്‍ ഹരിത സാവിത്രിയുടെ പുതിയ നോവല്‍