കാവ്യകാരനും അനുവാചകനും മത്സരിച്ച് രാത്രിയിലെ എണ്ണ കത്തിച്ചപ്പോള്‍ പര്‍വങ്ങളേ തീര്‍ന്നു കൊണ്ടിരുന്നുള്ളൂ. പ്രശ്‌നങ്ങള്‍ തീര്‍ന്നില്ല. പ്രശ്‌നങ്ങളെ കറുത്ത മഷിയുടെ ഉഴവുചാലുകള്‍ക്കടിയില്‍ സംസ്‌കരിക്കുകയല്ല, പുറത്തുകൊണ്ടുവന്ന് ഉത്തേജിതമാക്കുകയാണ് അവരുടെ രാത്രിവിളക്കുകള്‍ ചെയ്തതെന്നര്‍ത്ഥം. അഥവാ, വ്യാസനെയും വിഘ്‌നേശ്വരനെയും തമ്മില്‍ മേളിപ്പിച്ചപ്പോള്‍ സാക്ഷാല്‍ ബ്രഹ്മാവു തന്നെ നിയോഗിച്ചത് അത്ര മാത്രമല്ലേ? എഴുത്തീര്‍ന്നി ട്ടില്ലാത്ത രണ്ടു സാഹിത്യകൃതികളുടെ കഥയാണ് ഈ നോവല്‍. സ്മൃതികളെയും ശ്രുതികളെയും വിസ്മൃതിയിലേക്കും മൃതിയിലേക്കും വഴുതിപ്പോകുവാന്‍ അനുവദിക്കാതെ കൃതികളിലേക്കു പകര്‍ത്തുവാന്‍ തുനിഞ്ഞ മനുഷ്യന്റെ അക്ഷരത്തിന്റെ ചരിത്രത്തില്‍ വേരിറങ്ങിക്കിടക്കുന്ന ഒന്ന്. വരുവാനിരിക്കുന്ന ആയിരമായിരം കൊല്ലങ്ങളിലേക്ക് സ്വപ്നത്തിന്റെ നാമ്പുകള്‍ നീട്ടുന്നു മറ്റേത്. അവയ്ക്ക് നാശമില്ല, അവ എഴുതിത്തീരുകയുമില്ല.