Vazhipinakki Kalathara Gopan Dc Books കളത്തറ ഗോപന്റെ അറുപതുകവിതകളുടെ സമാഹാരമാണ് വഴിപിണക്കി. വഴിപിണക്കി, ഒരുപാടുമുറിക്കുള്ളിൽ ഒരുമുറി, കൊളുന്തുനുള്ളുന്ന പക്ഷികൾ, ഗോവിന്ദേട്ടൻ നടക്കുമ്പോൾ ഭൂമികറങ്ങുന്നു, മരണത്തിന്റെ രൂപകങ്ങൾ, ബുദ്ധപുസ്തകം, ചായയോടൊപ്പം കുയിൽപ്പാട്ട്, ഗുഹയിലൊരു ടെക്കി, കൊല്ലപ്പെട്ട രാത്രി, മരിച്ചവർ വഴികാണിക്കുന്ന കുന്ന്, വിമാനത്തിലൊരു യക്ഷൻ, പുസ്തകത്താളിൽ ഒരു മുടി തുടങ്ങിയവയാണ് ഇതിൽ സമാഹരിക്കപ്പെട്ട കവിതകൾ. മലയാളത്തിലെ ഹെെപർ ആക്റ്റീവ് കവിതയാണ് കളത്തറ ഗോപന്റേതെന്ന് അവതാരികാകാരനായ പി.രാമൻ സമർത്ഥിക്കുന്നു. ഗോപന്റെ കവിത ഒന്നിച്ചുവായിച്ചപ്പോൾ ഒരുമിനിറ്റ് ഒതുങ്ങിയിരിക്കാനാവാതെ തിരിയുകയും മറിയുകയും ഓടുകയും ചാടുകയും വലുഞ്ഞുകയറുകയും പാടുകയും പ്രസംഗിക്കുകയും നൃത്തമാടുകയും കിടന്നുരുളുകയും അപകടം പിടിച്ചിടത്തെല്ലാം കൃത്യമായി എത്തിച്ചേരുകയും ചെയ്യുന്ന ആ അസ്വസ്ഥപ്രകൃതം കാവ്യരൂപം പൂണ്ടു മുന്നിൽനിൽക്കുന്നതായി തനിക്കുതോന്നുന്നുവെന്നാണ് അവതാരികാകാരൻ പറയുന്നത്. ഈ സമാഹാരത്തിലെ ആദ്യകവിത വഴിപിണക്കി മാറാട്ടത്തോടു ചേർന്നുനിൽക്കുന്നു. മാറാട്ടം കൂടികൂടിയതാണല്ലോ വഴിപിണങ്ങൽ. കുട്ടിക്കാലത്ത് കടയിലോ/മുടിപ്പുരയിലോ കല്യാണത്തിനോ /പോയിട്ടുവരുമ്പോഴൊക്കെ/ വഴിപിണക്കിയെന്നെ വഴിതെറ്റിക്കും /റബ്ബർതോട്ടം മുഴുവൻ അലയും/ ഇറങ്ങിയും കേറിയും നടക്കും/ എത്രനടന്നാലും വീട്ടിലെത്തില്ല/ ഈ പുസ്തകത്തിലെ വരികൾ വരികളല്ല, സദാ തെറ്റിക്കൊണ്ടേയിരിക്കുന്ന വഴികളാണ്. വഴികൾ തെറ്റുന്തോറും നമ്മൾ ഓരോദിവസവും മാറിക്കൊണ്ടേയിരിക്കുന്നു. അന്നും ഇന്നും അരാജകമായി ചിന്നിച്ചിതറുകയല്ല, കളത്തറ ഗോപന്റെ കവിത. മനുഷ്യന്റെ സങ്കടങ്ങൾ കേട്ട് പ്രാകൃതമായി അണഞ്ഞുപോകുകയേയുള്ളൂ അത്. വഴിപിണക്കി വഴിതെറ്റിച്ചുകൊള്ളട്ടെ, തെറ്റിയവഴികളിലൂടെ കാവ്യസഞ്ചാരം തുടരാനും പുതിയ അനുഭവമേഖലകൾ അനുവാചകർക്കു തുറന്നുനൽകാനും കഴിയട്ടെ എന്ന് ആശിക്കാം.